Thursday 1 October 2009

ഈ ബഹുമുഖപ്രതിഭയുടെ ജീവിതത്തിലൂടെ......

വാക്കുകളിലോ പേജുകളിലോ ഒതുക്കാന്‍ കഴിയാത്ത, ഓജസുറ്റ കര്‍മ്മപഥത്തിനും തിളക്കമാര്‍ന്ന പൊതു ജീവിതത്തിനും ഉടമയാണ്‌ കമാന്‍ഡര്‍ കെ.എ. തോമസ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, പൊതുപ്രവര്‍ത്തകന്‍, സഭാ അല്‌മായ നേതാവ്‌, സഹകാരി എന്നിങ്ങനെ കടന്നു പോയ എഴുപതാണ്ടുകളെ തന്റെ പ്രവര്‍ത്തനശൈലി കൊണ്ട്‌ വിജയമാക്കിത്തീര്‍ത്ത ആ ധന്യജീവിതത്തെ വാക്കുകളിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണിവിടെ.


ജനനം

പാലക്കുഴയിലെ പുരാതന കുടുംബമായ കരവട്ടു പുത്തന്‍പുരയില്‍ ഐപ്പ്‌ വര്‍ഗ്ഗീസിന്റേയും പുതുവേലി കണ്ണോത്ത്‌ കുടുംബാംഗമായ മറിയാമ്മയുടേയും 4 മക്കളില്‍ ഇളയമകനായി 1939 ഒക്‌ടോബര്‍ 25-ന്‌.



വിദ്യാഭ്യാസം

അന്നത്തെ പാലക്കുഴ ഗവ. യൂ.പി. സ്‌കൂളിലും വടകര സെന്റ്‌ ജോണ്‍സ്‌ ഹൈ
സ്‌കൂളിലുമായി പഠിച്ച്‌ 1956 മാര്‍ച്ചില്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന്‌ അന്നത്തെ മദ്രാസ്‌ ഗവണ്‍മെന്റിന്റെ സിവില്‍ എന്‍ജിനീയറിംഗ്‌ പരീക്ഷ പ്രശസ്‌തമായ നിലയില്‍ പാസ്സായി.


ഔദ്യോഗിക ജീവിതം

1959 ജനുവരി 9-ന്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ വര്‍ക്ക്‌ സൂപ്പര്‍വൈസറായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ 1960-ല്‍ പൊതുമരാമത്ത്‌
വകുപ്പിലായി സേവനം. വേമ്പനാട്ടു കായലിന്റെ ഇരുകരകളെ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രാരംഭ നിര്‍മ്മാണത്തില്‍ പങ്കാളിയായി. ഈ കാലയളവില്‍ തന്നില്‍ അര്‍പ്പിതമായ എല്ലാ ജോലികളും വളരെ കൃത്യമായും സത്യസന്ധതയോടും അര്‍പ്പണ മനോഭാവത്തോടും കൂടി നിര്‍വഹിച്ചതിന്റെ ഫലമായി വകുപ്പ്‌ മേലധികാരികളുടെയും നാട്ടുകാരുടെയും സ്‌നേഹഭാജനമായി തീരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. സ്വയം തൊഴിലില്‍ പ്രവേശിക്കണമെുള്ള തന്റെ അതിയായ ആഗ്രഹത്തെത്തുടര്‍ന്ന്‌ 1974 ഡിസംബര്‍ 31-ന്‌ സര്‍ക്കാര്‍ ജോലി സ്വമേധയാ രാജിവെച്ചു.


സ്വയം തൊഴില്‍മേഖലയിലേക്ക്‌

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 1975-ല്‍ സര്‍ക്കാര്‍ കരാറുകാരനായി. പൊതുമരാമത്ത്‌, ജലസേചനവകുപ്പ്‌, തുറമുഖ വകുപ്പുകളിലും എഫ്‌.എ.സി.റ്റി., ഇന്‍ഡ്യന്‍ റയില്‍വേ എന്നിവിടങ്ങളിലും വലിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത്‌, ഇന്നും നല്ല രീതിയില്‍ നടപ്പാക്കി വരികയാണ്‌. കല്ലട ജലസേചനം, കൊങ്കണ്‍ റയില്‍വേ, ബേപ്പൂര്‍, പുതിയാപ്പ, തോട്ടപ്പിള്ളി, കായംകുളം എന്നീ തുറമുഖങ്ങളും മുവ്വാറ്റുപുഴവാലി, ഇടമലയാര്‍ ജലസേചനപദ്ധതി തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഇപ്പോഴത്തെ ഡല്‍ഹി മെട്രോ റയില്‍വേയുടെ ചെയര്‍മാനായ ഇ. ശ്രീധരന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളോടെ ദീര്‍ഘകാലം കൊങ്കണ്‍ റയില്‍വേയില്‍ പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ കൊങ്കണ്‍ റയില്‍വേയില്‍ കാലാവധിക്കു മുമ്പായി പണികള്‍ പൂര്‍ത്തിയാക്കിയതിന്‌ അന്നത്തെ കര്‍ണ്ണാടക മുഖ്യമന്ത്രി വീരപ്പമൊയ്‌ലിയില്‍ നിന്നും പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി. കരാര്‍ നിര്‍മാണ രംഗത്ത്‌ കെ.സി. മത്തായിയുയുമൊത്ത്‌ ദൈവാശ്രയബോധത്തോടെയുള്ള പ്രവര്‍ത്തനം ഇവരുടെ ടി.എം. കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും അഭിവൃദ്ധിക്ക്‌ കാരണമായി. അമേരിക്കന്‍ ഐക്യനാടുകളിലും പുണ്യസ്ഥലമായ ജറുസലേമിലും ഇവര്‍ ഒരുമിച്ച്‌ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഇത്രയൊക്കെ ഉന്നതനിലയിലെത്തിയിട്ടും ചെറുപ്പം മുതല്‍ പുലര്‍ത്തുന്ന ദൈവാശ്രയവും, വിനയവും, സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുകയാണ്‌ കമാന്‍ഡര്‍ കെ.എ. തോമസ്‌.


കുടുംബം.

1962-ല്‍ കുന്നക്കാല്‍ പാപ്പാലില്‍ പുത്തന്‍പുരയില്‍ (കൂലിങ്ങാട്ടില്‍) ചെറിയയുടെയും ഏലിയുടേയും ഇളയമകള്‍ മറിയക്കുട്ടിയെ വിവാഹം കഴിച്ചു.


ഈ ദാമ്പത്യവല്ലരിയില്‍ വിടര്‍ന്നത്‌ മൂന്ന്‌ ആണ്‍മക്കള്‍.
മൂത്തമകന്‍ ഡോ. പ്യാസ്‌ തോമസ്‌ (എം.ബി.ബി.എസ്‌., ഡി.ഒ.എം.എസ്‌.) ഇപ്പോള്‍ പെരുമ്പാവൂര്‍ സാന്‍ജോ ഹോസ്‌പിറ്റലില്‍ നേത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ്‌, മൂവാറ്റുപുഴ സെന്റ്‌ ജോര്‍ജ്‌ ഹോസ്‌പിറ്റല്‍, കൂത്താട്ടുകുളം രാജീവഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭാര്യ ഷോബി കുന്ദകുളം ചെറുവത്തൂര്‍ മാത്യുവിന്റേയും അന്നമ്മയുടേയും മകളാണ്‌. അലന്യ, എല്‍ദോ എന്നിവരാണ്‌ ഡോ. പ്യാസ്‌-ഷോബി ദമ്പതികളുടെ മക്കള്‍.


എന്‍ജിനീയര്‍ ആയ രണ്ടാമത്തെ മകന്‍ യേശുദാസ്‌ തോമസ്‌ ഗവണ്‍മെന്റ്‌ കോണ്‍ട്രാക്‌ടറായി പ്രവര്‍ത്തിക്കുന്നു. ഭാര്യ ഡോ. എലിസബത്ത്‌ പോള്‍ (എം.ബി.ബി.എസ്‌. എം.ഡി.) എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയില്‍ ത്വക്ക്‌ രോഗവിഭാഗത്തില്‍ സേവനമനുഷ്‌ഠിക്കുന്നു. ഡോ. എലിസബത്ത്‌ ഓണക്കൂര്‍ കൊച്ചുപുരയ്‌ക്കല്‍താഴത്ത്‌ റിട്ട.ഹെഡ്‌മാസ്റ്ററും ഇപ്പോള്‍ പാമ്പാക്കുട എം.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ കെ.പി. പോളിന്റേയും മേരിക്കുട്ടിയുടേയും മകളാണ്‌. യേശുദാസ്‌-ഡോ.എലിസബത്ത്‌ ദമ്പതികളുടെ മക്കള്‍ മറിയവും മെറീനയും.


യൂത്ത്‌കോണ്‍ഗ്രസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയ ഇളയമകന്‍ ഉല്ലാസ്‌ തോമസ്‌, ബിസിനസിലും കരാര്‍ നിര്‍മാണ മേഖലയിലും പൊതുരംഗത്തും പ്രവര്‍ത്തിച്ചു വരുന്നു. പാമ്പാക്കുട ബ്ലോക്ക്‌ മാര്‍ക്കറ്റിംഗ്‌ സഹകരണ സംഘത്തിന്റെ വൈസ്‌പ്രസിഡന്റുമാണ്‌. പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ 1995-ല്‍ റിക്കാര്‍ഡ്‌ ഭൂരിപക്ഷത്തോടെ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പത്ത്‌ വര്‍ഷം തുടര്‍ച്ചയായി ഇവിടെ മെമ്പറായിരുന്നു. ഭാര്യ എലിസബത്ത്‌ ദീര്‍ഘകാലം പിറവം പ
ഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന മഠത്തിപ്പറമ്പില്‍ പ്രൊഫ. സി. പൗലോസിന്റേയും വല്‍സയുടേയും മകളാണ്‌. മൂന്ന്‌ മക്കളാണ്‌ ഉല്ലാസ്‌-എലിസബത്ത്‌ ദമ്പതികള്‍ക്ക്‌. ആന്‍ മറിയം, ഷേബ ലിസ്‌, തോമസ്‌ ആന്റോ.


സഭാപ്രവര്‍ത്തനം

1994-ല്‍ തോമസിനെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മായ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. ഈ കാലഘട്ടത്തില്‍ സഭയുടെ ആഭിമുഖ്യത്തില്‍ പിറവം ബി.പി.സി. കോളേജ്‌, പുത്തന്‍കുരിശ്‌ ബി.എഡ്‌. കോളേജ്‌ എന്നിവ സ്ഥാപിക്കുന്നതില്‍ കടുത്ത സാമ്പത്തിക ബാദ്ധ്യതകള്‍ ഏറ്റെടുത്ത്‌ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. വളരെ വേഗം ഈ കോളേജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 മുതല്‍ ജാക്കബൈറ്റ്‌ ക്രിസ്‌ത്യന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ട്രഷററായി പ്രവര്‍ത്തിച്ച്‌ വരുന്നു. സഭയുമായി ബന്ധപ്പെട്ട്‌ കോടതിയിലുണ്ടായിരുന്ന കേസുകള്‍ നടത്തുന്നതിലും സാമ്പത്തീക ബാദ്ധ്യതകള്‍ ഏറ്റെടുത്തു വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തുടക്കം മുതല്‍ കണ്ടനാട്‌ ഭദ്രാസന കൗസില്‍ മെമ്പറായും ഇപ്പോള്‍ ജോയിന്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സഭയുടെ വ്യവഹാരങ്ങള്‍ മുന്‍കൈയെടുത്ത്‌ വിജയകരമായി നടത്തിവരുന്നു. 1985-ല്‍ അന്തോഖ്യാ വിശ്വാസ സംരക്ഷിണ സമിതിയിണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി. സഭയുടെ നിലനില്‍പ്പിനുവേണ്ടി ഇന്നും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച്‌ വരുന്നു.


ഇടവക പ്രവര്‍ത്തനം

പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളി സഭാതര്‍ക്കത്തെത്തുടര്‍ന്ന്‌ പൂട്ടിക്കിടക്കുന്ന സമയത്ത്‌ ആരാധന മുടങ്ങാതെ ആദ്യം പള്ളി പരിസരത്ത്‌ താല്‍ക്കാലിക ചാപ്പല്‍ നിര്‍മ്മിച്ച്‌ ആരാധനയ്‌ക്കുള്ള സൗകര്യമുണ്ടാക്കി. താല്‍ക്കാലി
ക സംവിധാനം ഫലവത്താകെ വന്നപ്പോള്‍ സ്ഥിരം സംവിധാനമെന്ന നിലയില്‍ സ്വന്തമായിരുന്ന 50 സെന്റ്‌ സ്ഥലം സംഭാവന ചെയ്‌ത്‌ സാമ്പത്തീക കാര്യങ്ങളില്‍ മുന്‍കൈയെടുത്ത്‌ ഇന്നത്തെ സെന്റ്‌ ജോര്‍ജ്ജ്‌ ചാപ്പല്‍ പണിയുന്നതില്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കത ഇടവകജനം നന്ദിയോടെ എക്കാലവും ഓര്‍മിക്കും. ഇടവകയെ സുവിശേഷികരിക്കുതിനായി കുടുംബയൂണിറ്റുകള്‍ സ്ഥാപിച്ച്‌ വികാരി മാത്യൂസ്‌ ചാലപ്പുറം പ്രസിഡന്റും കെ.എ. തോമസ്‌ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന സമിതി ധാരാളം സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഓഗസ്റ്റ്‌ 14-ന്‌ ദൈവമാതാവിന്റെ നാമത്തില്‍ ഉപ്പുകണ്ടം കവലയില്‍ 3 സെന്റ്‌ സ്ഥലത്ത്‌ ആധുനീക രീതിയിലുള്ള ഒരു കുരിശുംതൊട്ടി നിര്‍മ്മിച്ച്‌ ഇദ്ദേഹം പള്ളിക്കായി സമര്‍പ്പിച്ചിച്ചുണ്ട്‌. സഭയ്‌ക്കും സാമൂഹ്യനന്മയ്‌ക്കും വേണ്ടി ചെയ്‌ത അമൂല്യ സംഭാവനകള്‍ പരിഗണിച്ച്‌ 2000-ല്‍ പരി. പാത്രീയര്‍ക്കീസ്‌ ബാവായില്‍ നിന്ന്‌ അദ്ദേഹത്തിന്‌ പരമോന്നത അല്‌മായ സ്ഥാനമായ കമാന്‍ഡര്‍ പദവി ലഭിച്ചു. സഭയ്‌ക്കായി കമാന്‍ഡര്‍ കെ.എ. തോമസ്‌ ചെയ്‌തിട്ടുള്ള സേവനങ്ങള്‍ എന്നാളും സ്‌മരിക്കപ്പെടേണ്ടതാണ്‌.


പൊതുപ്രവര്‍ത്തനം

1979-ല്‍ സ്വതന്ത്രനായി പാലക്കുഴ പഞ്ചായത്തിലേയ്‌ക്ക്‌ നാമനിര്‍ദേശ പത്രിക നല്‌കി എതിരില്ലാതെ മെമ്പറായും പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടത്‌ കെ.എ. തോമസിന്റെ ജനസമ്മതിയുടെ പ്രതീകമാണ്‌. 1982-83 കാലയളവില്‍ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തായി പാലക്കുഴയെ
തിരഞ്ഞെടുക്കുകയും, അതോടൊപ്പം മികച്ച പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള പുരസ്‌കാരം കെ.എ. തോമസിന്‌ ലഭിക്കുകയും ചെയ്‌തത്‌ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനില്‍ നിന്നാണ്‌ തോമസ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. 1988 മുതല്‍ 1995 വരെ രണ്ടാമതും പ്രസിഡന്റാവുകയും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ഏറ്റെടുത്ത്‌ നടപ്പാക്കുകയും ചെയ്‌തു. അവയില്‍ ചിലത്‌ ചുവടെ ചേര്‍ക്കുന്നു.


1980-ല്‍ ഉപ്പുകണ്ടം എല്‍.പി. സ്‌കൂളിന്‌ കൂടുതല്‍ സ്ഥലം വാങ്ങി യു.പി. സ്‌കൂളാക്കി ഉയര്‍ത്തി. 1982-ല്‍ എന്‍.ആര്‍.ഇ.പി സ്‌കീമില്‍ ഉള്‍പ്പെടുത്തി ഉപ്പുകണ്ടം ലൈബ്രറിക്കുവേണ്ടി കവലയില്‍ 3 സെന്റ്‌ സ്ഥലത്ത്‌ മനോഹരമായ മന്ദിരം നിര്‍മ്മിച്ചു. 1986-ല്‍ ഉപ്പുകണ്ടം കവലയില്‍ 2 സെന്റ്‌ സ്ഥലം ക്ഷീരോത്‌പാദക സംഘത്തിന്‌ കെട്ടിടം പണിയാന്‍ സംഭാവന ചെയ്‌തു. പാലക്കുഴയില്‍ കാവുംഭാഗത്ത്‌ സ്ഥലം വാങ്ങി ഗവ. ആയൂര്‍വേദ ആശുപത്രി സ്ഥാപിച്ചു. അവിടെ രോഗികളെ കിടത്തി ചികത്സിക്കാനുള്ള സൗകര്യം ഉണ്ടാക്കി. കോഴിപ്പിള്ളി പുളിയ്‌ക്കമാലില്‍ പുതിയ ഗവ. ഹോമിയോ ആശുപത്രിയും സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുത്തു. പാലക്കുഴ ഗവ. പി.എച്ച്‌. സെന്റര്‍ രോഗികളെ കിടത്തി ചികിത്സിയ്‌ക്കാന്‍ സൗകര്യമുള്ള ആശുപത്രിയാക്കി ഉയര്‍ത്തി. പഞ്ചായത്തിന്‌ മൊത്തം പ്രയോജനപ്പെടുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ആരക്കുഴ-പാലക്കുഴ ശുദ്ധജലവിതരണ പദ്ധതി സ്ഥാപിച്ചു. ഗവണ്‍മെന്റില്‍ നിന്നും വെളിച്ചവിപ്ലവം നടപ്പാക്കിയപ്പോള്‍ പഞ്ചായത്തിന്റെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അതു പ്രയോജനപ്പെടുത്തി. ധാരാളം പുതിയ റോഡുകള്‍ നിര്‍മ്മിച്ച്‌ ഗതാഗതസൗകര്യങ്ങളില്‍ വളരെയധികം മുന്നേറി. ഭവനരഹിതരായ സാധുജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും വീട്‌ നിര്‍മ്മിച്ച്‌ നല്‍കി. ജലധാരപദ്ധതിയ്‌ക്കുവേണ്ടി കാപ്പിപ്പള്ളിക്കു സമീപമായി 3 സെന്റ്‌ സ്ഥലം ദാനം ചെയ്‌തു. മുവാറ്റുപുഴ നദീതടപദ്ധതിയില്‍ വിഭാവനം ചെയ്‌തിരു പാലക്കുഴ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ പദ്ധതി ഗവണ്‍മെന്റില്‍ വളരെയധികം സ്വാധീനം ചെലുത്തിയാണ്‌ നടപ്പാക്കിയത്‌. ഇക്കാലത്ത്‌ കനാല്‍ലിങ്ക്‌ റോഡ്‌ പദ്ധതിയില്‍പെടുത്തി നാട്ടിലെ അവികസിത മേഖലയില്‍ ധാരാളം പുതിയ റോഡുകള്‍ നിര്‍മിച്ചു. 1988 മുതല്‍ തോമസ്‌ പാലക്കുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഡയറക്‌ടറായും 1995 മുതല്‍ തുടര്‍ച്ചയായി പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയാണ്‌. ഈ കാലയളവില്‍ ബാങ്കിന്റെ കീഴില്‍ വടക്കന്‍ പാലക്കുഴ, കോഴിപ്പിള്ളി എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിച്ചു. കൂടാതെ മാവേലിസ്റ്റോര്‍, വളം ഡിപ്പോകള്‍ എന്നിവയും വിപുലീകരിച്ചു.


1988 മുതല്‍ തോമസ്‌ കൂത്താട്ടുകുളം രാജീവ്‌ഗാന്ധി സഹകരണ ആശുപത്രിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായി പ്രവര്‍ത്തിക്കുകയാണ്‌. ഈ കാലയളവിലാണ്‌ ഇവിടെ നഴ്‌സിംഗ്‌ സ്‌കൂള്‍ അനുവദിച്ചത്‌. 1982 മുതല്‍ 2003 വരെ തുടര്‍ച്ചയായി 22 വര്‍ഷം പാലക്കുഴ ഗവ. മോഡല്‍ ഹൈസ്‌കൂളിന്റെ പി.ടി.എ. പ്രസിഡന്റായി പ്രവര്‍ത്തിച്ചത്‌ സ്‌കൂളിന്റെ വികസനത്തിന്‌ സഹായകമായി. ഈ കാലയളവിലാണ്‌ ഇത്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളാക്കി ഉയര്‍ത്തപ്പെട്ടത്‌.


രാഷ്‌ട്രീയപ്രവര്‍ത്തനം

ദീര്‍ഘകാലം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്‌ഡലം പ്രസിഡന്റായിരുന്ന ഇദ്ദേഹം 1982 മുതല്‍ ഡി.സി.സി.യംഗമായും പ്രവര്‍ത്തിച്ചു വരുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തനം ജനസേവനത്തിനു വേണ്ടി മാത്രമുള്ളതാണ്‌ എന്ന, അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഏവരും വിലമതിക്കുന്നതാണ്‌. രാഷ്‌ട്രീയ എതിരാളികള്‍ പോലും വ്യക്തിപരമായി ഇദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്‌.
ഈ ശ്രേഷ്‌ഠ വ്യക്തിത്വത്തിനുള്ളിലെ കര്‍മയോഗിയെയും മനുഷ്യസ്‌നേഹിയെയും കൂടുതല്‍ ആളുകള്‍ക്ക്‌ തിരിച്ചറിയാന്‍ ഈ സപ്‌തതി ആഘോഷം മുഖാന്തിരമാകട്ടെയെന്ന്‌ ആഗ്രഹിക്കുന്നു.


ജോസ്‌ കെ. ജോണ്‍ (കണ്‍വീനര്‍, സപ്‌തതിയാഘോഷ കമ്മിറ്റി)

2 comments:

  1. WISH YOU HEALTHY AND PROSPEROUS DAYS AHEAD,THOMASCHETTA- JOJO ZACHARIAH & FAMILY

    ReplyDelete
  2. Dear Thaoms Sir,

    I’d like to send my heartfelt best wishes to you for a happy 70 birthday and for continued enjoyment and success in your life.

    You have been and still is the leading light in the social life of people in and around our place and would pray to God to give you execellent health and wisdom to continue the good deeds.

    You have won in a worthier way the right to be honored in all ways. I am sure the festivities planned is a humble offering from a generation for whom you were inspiration.

    Have good days ahead !!

    Jimmy George, Melbourne

    ReplyDelete

Back to TOP